കല്പറ്റ: മലങ്കര യാക്കോബായ സുറിയാനി സഭ വലിയ മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് കാലംചെയ്തു. 75 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1985 മുതല്‍ 2010 വരെ മലബാര്‍ ഭദ്രാസനത്തിന്റെ അധിപനായിരുന്നു. മീനങ്ങാടിയില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. സംസ്‌കാരം കോട്ടയം പാമ്പാടിയില്‍ നടക്കും.
1941 ഡിസംബര്‍ അഞ്ചിന് പാമ്പാടിയില്‍ ഇലപ്പനാല്‍ കുടുംബത്തില്‍ ജനിച്ച ജോണ്‍ ജേക്കബിനെയാണ് ദൈവം പിന്നീട് സഭയെ നയിക്കാനുള്ള അഭിഷിക്തനായി ഉയര്‍ത്തിയത്. 1964ല്‍ 24ാം വയസ്സില്‍ ഡീക്കന്‍ പട്ടവും 1969ല്‍ കശ്ശീശ്ശോ പട്ടവും സ്വീകരിച്ചു.
പാമ്പാടിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബസേലിയോസ് കോളജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം തിരുപ്പതി ശ്രീ വെങ്കേടേശ്വര സര്‍വകലാശാലയില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് കോട്ടയത്തെ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ പഠനം ആരംഭിച്ചു. ന്യൂയോര്‍ക്ക് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എസ്.ടി.എം ബിരുദം സമ്പാദിച്ച ശേഷം ന്യുയോര്‍ക്കിലെയും ഫ്‌ളോറിഡയിലെയും ദൈവശാസ്ത്ര യൂണിവേഴ്‌സിറ്റികളില്‍ ബിരുദം നേടി. വിദ്യാഭ്യാസ കാലത്തുടനീളം യു.എസിലെ വിവിധ സംസ്ഥാനങ്ങളിലുള്ള യാക്കോബായ ദേവാലയങ്ങളില്‍ വികാരിയായും സേവനം അനുഷ്ഠിച്ചിരുന്നു.
മലങ്കര യാക്കോബായ സിറിയന്‍ സഭയില്‍ രണ്ട് ഡോക്ടറേറ്റുകള്‍ സമ്പാദിച്ച ഏക ബിഷപ്പും മോര്‍ പീലക്‌സിനോസ് ആയിരുന്നു. ദൈവശാസ്ത്ര പഠനത്തിനു ശേഷം ദക്ഷിണ ഭാരത് ഹിന്ദി പ്രചാര്‍ സഭയില്‍ നിന്നും ഹിന്ദി ഭൂഷണും ഹിന്ദി പ്രവീണും നേടി.
1985ല്‍ മലബാര്‍ ഭദ്രാസനാധിപനായിരുന്ന സാമുവല്‍ മോര്‍ പീലിക്‌നിനോസിന്റെ വിയോഗത്തോടെ സഭയെ നയിക്കാനുള്ള ചുമതലയും യൂഹാനോന്‍ മോര്‍ പീലിക്‌സിനോസില്‍ നിക്ഷിപ്തമായി. മലബാര്‍ ഭദ്രാസനത്തിന്റെ ചരിത്രം യൂഹാനോന്‍ മോര്‍ പീലിക്‌സിനോസുമായി ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇദ്ദേഹത്തിന്റെ കാലത്താണ് ഭദ്രസാനത്തിന്റെ കീഴില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരിയിലും യാക്കോബായ സഭയ്ക്ക് നിരവധി പള്ളികള്‍ ഉയര്‍ന്നത്. നിരവധി വിദ്യാഭ്യാസ, സന്നദ്ധ സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ തണലില്‍ തഴച്ചുവളര്‍ന്നു.